Monday, January 11, 2010

തീവ്രവാദ ഭീഷണി 10 ശാസ്ത്രജ്ഞരുടെ സുരക്ഷ ശക്തമാക്കി



കടപാട് : മാതൃഭുമി


വിവരം നല്‍കിയത് പിടിയിലായ നസീറും സര്‍ഫ്രാസും
ഭീഷണി ലഷ്‌കര്‍-ഇ-തൊയ്ബ അടക്കമുള്ള ഭീകര സംഘടനകളില്‍ നിന്ന്
നോട്ടമിടുന്നത് ആണവ, പ്രതിരോധ, ബഹിരാകാശ ശാസ്ത്രജ്ഞരെ


ന്യൂഡല്‍ഹി: രാജ്യത്ത് മര്‍മപ്രധാന മേഖലകളില്‍ ജോലി ചെയ്യുന്ന പത്തു ശാസ്ത്രജ്ഞരുടെ സുരക്ഷാസംവിധാനം ശക്തമാക്കി. 'ലഷ്‌കര്‍ - ഇ - തൊയ്ബ'യടക്കമുള്ള ചില ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഇവരെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

പിടിയിലായ തടിയന്റവിട നസീര്‍, സര്‍ഫ്രാസ് നവാസ് എന്നീ തീവ്രവാദികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ണായക വിവരം ലഭിച്ചത്.

ആണവ, പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ഇന്ത്യന്‍ ശാസ്ത്രജ്ഞരെ തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നതായാണ് നസീറും സര്‍ഫ്രാസും വിവരം നല്‍കിയത്. എന്നാല്‍, ഈ ശാസ്ത്രജ്ഞരുടെ പേരുവിവരങ്ങള്‍ ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തിയില്ല.

നസീറിന്റെയും സര്‍ഫ്രാസിന്റെയും വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഈ ശാസ്ത്രജ്ഞരുടെ സുരക്ഷ സര്‍ക്കാര്‍ പുനരവലോകനം ചെയ്യുകയും സന്നാഹം ശക്തിപ്പെടുത്താന്‍ തീരുമാനിക്കുകയുമാണുണ്ടായത്.

അമേരിക്കയില്‍ പിടിയിലായ ഡേവിഡ് ഹെഡ്‌ലി, തഹാവൂര്‍ റാണ എന്നീ തീവ്രവാദികളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ട്രോംബെയിലെ ഭാഭാ ആണവഗവേഷണകേന്ദ്രത്തിനും (ബാര്‍ക്) മുംബൈയിലെ ചില ബോളിവുഡ് സ്റ്റുഡിയോകള്‍ക്കുമുള്ള സുരക്ഷ ഈയിടെ ശക്തിപ്പെടുത്തിയിരുന്നു.

ദേശീയ - അന്തര്‍ദേശീയ തലത്തില്‍ മലയാളി യുവാക്കളെ തീവ്രവാദസംഘടനകളുമായി ബന്ധപ്പെടുത്തിയ പ്രധാന കണ്ണിയായി വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫ്രാസ് നവാസിനെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കേസുമാത്രം. കണ്ണൂര്‍ ജില്ലയില്‍നിന്നു കശ്മീരിലെ തീവ്രവാദ ക്യാമ്പിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാക്കളെ അയച്ചുവെന്ന കുറ്റത്തിന് എടക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്തതാണ് കേസ്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് യുവാക്കളെ തീവ്രവാദപരിശീലനത്തിന് റിക്രൂട്ട് ചെയ്ത സംഭവത്തില്‍ ഗൂഢാലോചന നടത്തി, പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു, പരിശീലനങ്ങള്‍ നല്‍കി, സാമ്പത്തിക സഹായം എത്തിച്ചു എന്നിവയുള്‍പ്പെടെ വിവിധ കുറ്റങ്ങളാണ് എടക്കാട് കേസില്‍ സര്‍ഫ്രാസിനെതിരെ ചുമത്തിയിട്ടുള്ളത്.

  • No comments:

    Post a Comment